Author

Monday, August 1, 2016

കാളിന്ദി തീരത്ത് ഭാഗം 2

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ഞാൻ പുതപ്പ് വലിച്ചു അമ്പു ഒന്നും മിണ്ടിയില്ല.പകുതി ദേഹത്തു മാത്രമായ പുതപ്പ് അവൻ ശ്രദ്ധിച്ചതേ ഇല്ല. പതിവില്ലാത്തതാണ് അത് ! സാധാരണഗതിയിൽ പുതപ്പിന്റെ മറ്റേ അറ്റം പിടിച്ചു വലിച്ചു ബലപരീക്ഷണം നടത്തേണ്ടതാണ്. ഞാനവനെ നോക്കുമ്പോൾ അട്ടം നോക്കി കിടക്കുന്നു.
" ടാ സുനു പറയാ അതൊരു പെണ്ണാ ബൊമ്മയെ പോലുണ്ട് കാണാൻ ന്നൊക്കെ "
അവനും അത് തന്നെയാണ് ആലോചിക്കുന്നത് എന്ന് പെട്ടെന്നുള്ള മറുപടിയിൽ നിന്നും മനസ്സിലായി.
" ശരിയായിരിക്കും ഹോ എങ്ങനേലും ഒന്നു നേരം വെളുത്താൽ മതിയാരുന്നു രാവിലെ തന്നെ ചെന്നു നോക്കണം "
" അയ്യേ നാണമില്ലല്ലോ ഒരു പെണ്ണിനെ കാണാൻ ങ്ങനെ കൊതിച്ചു നടക്കാൻ "
" ന്തിനാ നാണിക്കുന്നേ ഞാൻ ഒറ്റക്കല്ല സുനൂം ചോട്ടൂം വരും "
" എനിക്ക് കേൾക്കണ്ട ങ്ങനെ നാണമില്ലാ കൂട്ടങ്ങൾ "
" നീ പോടീ നിന്നെ പോലത്തെ ചപ്ര തലച്ചി അല്ല അവള് ..സ്വർണ്ണതലമുടിയാ അവൾക്ക് അറിയോ"
" എനിക്ക് കേൾക്കേണ്ടെന്നു പറഞ്ഞില്ലേ അവളുടെ വിശേഷങ്ങൾ "
" ഞാനല്ലല്ലോ ചോദിച്ചു വന്നേ നീ തന്ന്യല്ലേ "
" ഓഹ് "
ഞാൻ പുതപ്പു കൊണ്ട് തലവഴി മൂടി തിരിഞ്ഞു കിടന്നു.
രാവിലെ പല്ലു തേച്ചു കൊണ്ടു മുറ്റത്ത് നിൽക്കുമ്പോൾ പടിക്കൽ സുനു വന്നു വിളിച്ചു
" അമ്പൂ നീ വരുന്നോ "
" രാവിലെ തന്നെ എഴുന്നെള്ളിയല്ലോ എങ്ങോട്ടേക്കാ "
" ഊഞ്ഞാലാടാനാ അധികാരിന്റാടെ "
" ഉം മനസ്സിലായി ഊഞ്ഞാലാട്ടം ... ചോട്ടു എവിടെ അവനൂഞ്ഞാലാടണ്ടേ ? "
"അവൻ പിന്നെ വരും അങ്ങോട്ടേക്ക് നീ അമ്പൂനെ വിളിക്ക് "
" ഉം .. ടാ അമ്പൂ ദാ നിന്നെ സുനു വിളിക്കുന്നു "
ഞാൻ അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു
അമ്പു ഓടി വന്നു .ഞാൻ അന്തിച്ചു പോയി അവനെ കണ്ടപ്പോൾ ...മാമൻ ഓണത്തിന് വാങ്ങി തന്ന ചുവന്ന ഷർട്ടും കറുപ്പ് ട്രൗസറും ഇട്ടിരിക്കുന്നു ! എത്രയാ പൗഡർ മുഖത്ത് !
" അയ്യേ ഇതെന്താടാ മുഖത്ത് ഉള്ള പൗഡർ മൊത്തം ഉണ്ടല്ലോ നീയിതെന്താ പുത്യേതൊക്കെ ഇട്ടിട്ട് ? പെണ്ണ് കാണാൻ പോവാണോടാ "
" ങാ അതേ ! "
അവൻ ഷർട്ടിന്റെ തുമ്പുയർത്തി മുഖം തുടച്ചു കൊണ്ട് സുനുവിന്റെ അടുത്തേക്കോടി ..
" ഞങ്ങള് പെണ്ണിനെ കാണാൻ തന്ന്യാ പോവുന്നെ നിന്നെ പോലത്തെ ചപ്രച്ചയെ അല്ല ബൊമ്മ പോലൊരു പെണ്ണിനെ ! .. "
രണ്ടിനും നൊസ്സായീന്നാ തോന്നുന്നേ സാധാരണ ശനിയാഴ്ചകളിൽ ഉച്ചിയിൽ സൂര്യവെളിച്ചം വീണാലേ രണ്ടാളും എഴുന്നേൽക്കൂ എന്നിട്ട് നോക്കിയേ ഇന്ന് വിളിക്കാതെ തന്നെ എഴുന്നേറ്റു അണിഞ്ഞൊരുങ്ങി പോയിരിക്കുന്നു ! ഒരു ബൊമ്മ പെണ്ണും സ്വർണ്ണമുടിയും ഹോ..
"അവര് പോയോ "
ങേ !
അപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്
അനന്തു !
" നീയിതെങ്ങോട്ടാ നീയും അധികാരിന്റവിടേക്കാണോ ഇതെന്താ ഇത്രേം വെളിച്ചെണ്ണ തലയില് ?? അയ്യേ പശു നക്കിയ പോലുണ്ട് മുടി "
" പോടീ ഞാൻ കുളിച്ചിട്ടു ചീകിയതാ നീ വരുന്നേൽ വാ "
" ഞാനില്ല നിങ്ങള് എല്ലാരും കൂടിയങ്ങ് പോയേച്ചാൽ മതി "
അവൻ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്നതും നോക്കി എന്തു പറയണമെന്നറിയാതെ ഞാൻ നിന്നു .
കുറച്ചു കഴിഞ്ഞപ്പോൾ നാലും കൂടി തല താഴ്ത്തി വരുന്നത് കണ്ടു
" ന്തേയ് കണ്ടില്ലേ "
" ഇല്ല അവരൊക്കെ രാവിലെ തന്നെ ഗുരുവായൂർക്ക് പോയി "
" ആഹാ കണക്കായി പോയി ഹോ എന്തായിരുന്നു ബഹളം ഒരു ഊഞ്ഞാലാട്ടം പുതിയ കുപ്പായമിടൽ ഇപ്പോഴോ "
എനിക്ക് അടക്കാനാവാത്ത സന്തോഷം തോന്നി
"വല്ലാതെ കളിയാക്കല്ലെടീ ഇന്നല്ലെങ്കിൽ നാളെ കാണുമല്ലോ അതുറപ്പല്ലേ അത് മതി "
ചോട്ടു മുഖം കോട്ടി .
തിങ്കളാഴ്ച സ്‌കൂളിൽ പോയപ്പോൾ പതിവില്ലാത്ത വിധം അധികാരിയുടെ കാർ കണ്ടു സ്‌കൂളിൽ .
" ങേ അധികാരി ന്താ ഇവിടെ വാ നമുക്ക് നോക്കാം "
സുനു ജനവാതിലിലൂടെ നോക്കി ഞങ്ങളും തിക്കിതിരക്കി എത്തി നോക്കി . അധികാരി ചിരിച്ചു കൊണ്ടു നിൽക്കുന്നു ! ചുറ്റിലും മാഷുമാരും ടീച്ചർമാരും
ഇതെന്താ കഥ !
"ചിലപ്പോ ആ പെണ്ണിനെ ഇവിടെ ചേർത്താൻ വന്നതാവും "
ചോട്ടുവിന്റെ മുഖം തെളിഞ്ഞു .
" എന്താ എല്ലാരും ഇവിടെ ഓടിനെടാ എല്ലാം "
അപ്പോഴേക്ക് മുകുന്ദൻ മാഷ് വടിയുമായി ഓടിയെത്തി ഞങ്ങള് ക്ളാസ്സിലേക്കോടി
കേട്ടെഴുത്ത് എടുത്തു കഴിഞ്ഞപ്പോൾ രത്നമ്മ ടീച്ചർ പറഞ്ഞു
" നാളെ മുതൽ ഈ ക്ലാസ്സില് ഒരു കുട്ടി കൂടി ഉണ്ടാവും . സിറിയയിൽ നിന്നും വന്നതാ കാളിന്ദി എന്നാണ് പേര് "
ഞങ്ങളൊക്കെ വാ പൊളിച്ചാണ് ആ പേര് കേട്ടത് കാളിന്ദിയോ ന്ത് പേരാ ഇത് ?
" ഇതാ അധികാരീന്റെ വീട്ടിലെ കുട്ടീടെ കാര്യമാണോ "
തൊട്ടു പിറകിൽ ഇരിക്കുകയായിരുന്ന അനന്തു ബെഞ്ചിൽ തല ചേർത്തു കിടന്നു കൊണ്ടു പതുക്കെ എന്നോട് ചോദിച്ചു
" ആ എനിക്കറിഞ്ഞൂടാ "
"നിനക്ക് പിന്നെ എന്തറിയാടീ ചപ്രതലച്ചീ "
ടീച്ചർ ശ്രദ്ധിക്കുന്നത് കൊണ്ടാ അല്ലെങ്കിൽ ഞാൻ കണക്കിന് കൊടുത്തേനെ അവന് . പല്ലിറുമ്മി ഞാൻ ദേഷ്യം അടക്കി .
എന്തായാലും അവളെ എനിക്കും കാണണം ഞാൻ മനസ്സിലുറപ്പിച്ചു
അന്നെങ്ങനെ ക്ലാസിലിരുന്ന് വൈകുന്നേരമാക്കിയെന്നു ദൈവത്തിനെ അറിയൂ .ഇടക്ക് ചോട്ടു പറഞ്ഞു
" സ്‌കൂൾ വിട്ടാൽ അപ്പൊ തന്നെ ഓടണം കേട്ടല്ലോ വേഗം എത്തണം അധികാരീന്റാടെ "
ഞാനും അനന്തുവും സുനുവും തല കുലുക്കി സമ്മതിച്ചു അത് തന്നെയായിരുന്നു ഞങ്ങളുടെ മനസ്സിലും
വൈകുന്നേരം ബെല്ല് മുഴങ്ങിയതും ഞങ്ങൾ ഇറങ്ങിയോടി
" പാവേ നീ അമ്പൂനെ കൂട്ടിയില്ലേ "
അനന്തു ഇടക്ക് ചോദിച്ചു
" അവൻ വന്നോളും നീ വേഗം വാ "
ഓടുന്നതിനിടക്ക് ഞാൻ പിറകിലായപ്പോൾ അനന്തു എന്നെ കാത്തു നിന്നു
" കുണുങ്ങാതെ വേഗത്തിൽ ഓടെടീ "
അധികാരിയുടെ വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം മുറ്റത്തൂടെ നടക്കുന്നുണ്ടായിരുന്നു 
ഞങ്ങളെ കണ്ടപ്പോ അദ്ദേഹം ചിരിച്ചു
" ഞാൻ വന്നിരുന്നു സ്‌കൂളിൽ "
" കണ്ടിരുന്നു "
ഞാൻ വേഗം മുന്നോട്ടു നീങ്ങി നിന്നു
"ഇവള് മാത്രമല്ല ഞങ്ങളൊക്കെ കണ്ടിരുന്നു "
ചോട്ടു എന്നെ തിക്കി മാറ്റി മുന്നോട്ടു നീങ്ങി
" ഉം എന്റെ സരയു മോളുടെ മോള് എത്തീട്ടുണ്ട് അങ്ങു സിറിയായിൽ നിന്നാ അവള് കുറച്ചു കാലം ഇവിടുണ്ടാവും മലയാളമൊക്കെ പഠിക്കട്ടെ "
" ഓഹോ അപ്പൊ കൊച്ചു മോളാ..മനുഷ്യ കുട്ടി തന്നെയാ ഞാൻ പറഞ്ഞില്ലേ പെൺകുട്ടിയാണെന്ന് ഇപ്പൊ എന്തായി "
സുനു എന്റെ ചെവീല് പിറുപിറുത്തു
ഞങ്ങളുടെയൊക്കെ കണ്ണ് കോലായിലും അകത്തേക്കുമായി ഉഴറി നടന്നു
"അവളെ കാണണോ "
മാധവനധികാരി ചിരിയോടെ ചോദിച്ചു ഞങ്ങളുടെ തിക്കലും എക്കലും ഒക്കെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് കാര്യം മനസ്സിലായി കാണണം
" കാളീ ഇങ്ങു വന്നേ "
"അയ്യേ ഇതെന്തു പേരാ "
സുനു എന്നെ തോണ്ടി
" നീയൊന്നു മിണ്ടാതെ നിൽക്ക് അധികാരി കേൾക്കും "
എനിക്കും ഉള്ളിൽ ചിരി വരുന്നുണ്ടായിരുന്നു സിറിയായിൽ നിന്നും വന്ന പെണ്ണാ ബൊമ്മയെ പോലുണ്ട് സ്വർണ്ണ മുടി ന്നൊക്കെ പറഞ്ഞിട്ടു കാളീന്നാ വിളിക്ക്യാ ? നിഗൂഢമായൊരു സന്തോഷം തോന്നി എനിക്ക്
പെട്ടെന്ന് ഒരു വെള്ളിവെളിച്ചം പരന്ന പോലെ കോലായിൽ !
ഞങ്ങൾ അമ്പരപ്പോടെ നോക്കി നിന്നു
ഇളം നീല ഉടുപ്പും അഴിച്ചിട്ട സ്വർണ്ണ തലമുടിയും അന്നൊരു ദിവസം ചോട്ടു എറിഞ്ഞു വീഴ്ത്തിയ ചാമ്പക്കയെക്കാൾ ചുവന്ന ചുണ്ടുകളുമൊക്കെയായി ഒരു മാലാഖകുട്ടി !
" ഒന്നങ്ങു നീങ്ങി നിൽക്ക് എനിക്ക് കാണാനാവുന്നില്ല "
അനന്തു എന്നെ തള്ളിമാറ്റി
ഞാൻ വാശിയോടെ അവൻറെ മുന്നിൽ മറഞ്ഞു നിന്നു എന്നാലും അവൻ കാൽവിരലിൽ ഊന്നി ഏന്തിവലിഞ്ഞു അവളെ നോക്കി
" എന്റെ പറശ്ശിനി കടവ് മുത്തപ്പാ ഇതെന്താടീ "
അനന്തു എന്റെ കൈത്തണ്ടയിൽ പിടിച്ചമർത്തി ...ഞാൻ അവനെ നോക്കി... കണ്ണും മിഴിച്ചു കോലായിലേക്ക് നോക്കി നിൽക്കുകയാ
നാണമില്ലാത്തവൻ !
എനിക്ക് ദേഷ്യം സഹിക്കാൻ വയ്യാതായി
" കൈ വിടെടാ "
ഞാൻ ബലമായി അവന്റെ കൈ തട്ടി മാറ്റി
അവൻ അമർത്തിയ ഇടം വേദനിക്കുന്നുണ്ട് ഞാൻ അവിടെ തടവി കൊണ്ടു അവനെ നോക്കി
അപ്പോഴും അവൻ ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിൽക്കുകയാ...എന്തൊരു അതിശയവും സന്തോഷവുമാ മുഖത്ത് ! വിഷൂന് പൂത്തിരി കത്തിക്കുമ്പോൾ മാത്രാ ഈ ഭാവം അവന്റെ മുഖത്തു മുന്നേ കണ്ടിട്ടുള്ളത് 
ഞാൻ ഒന്നൂടെ കൈത്തണ്ട നോക്കി ഇപ്പൊ ശരിക്ക് വേദനിക്കുന്നുണ്ട്...അവനെ നോക്കി കൊണ്ടു തല കുനിച്ചു ഞാൻ തിരിഞ്ഞു നടന്നു ...എനിക്ക് ശരിക്ക് വേദനിക്കുന്നുണ്ട് കേട്ടോ അനന്തൂ ..
തുടരും....
കാളിന്ദി തീരത്ത് ഭാഗം 1 




കാളിന്ദീ തീരത്ത്.... 
---------
" അമ്മേ പാവേച്ചി എത്തിയോ ? "
" ഓളെത്തീട്ടു നേരെത്ര്യായി നീയെവിടാരുന്നു ഇത്ര നേരം ? "
മുറ്റത്തു നിന്നും അമ്പുവും അമ്മയും സംസാരിക്കുന്നതു കേട്ടു..
ഞാനപ്പോൾ ശ്രദ്ധയോടെ ബിസ്കറ്റ് ചായയിൽ മുക്കി തിന്ന്വായിരുന്നു . അമ്മക്കിഷ്ടമല്ല ഞങ്ങൾ ബിസ്കറ്റ്‌ കഴിക്കുന്നത് വൈകുന്നേരം ചോറു തിന്നാൽ മതിയെന്നാണ് ചട്ടം
ഇന്നിപ്പോ സ്‌കൂൾ വിട്ട ഉടനെ എവിടേം ചുറ്റി തിരിയാതെ വേഗത്തിൽ എത്തിയത് കൊണ്ട് മാത്രാ സമ്മതിച്ചേ എന്നാലും അത്ഭുത്തോടെ ചോദിച്ചു കൊണ്ടാണ് തന്നത്
" ഇന്നെന്താ വേഗത്തില് ഓടിയിങ്ങു വന്നേ ? അവരുടെ ആരെയെങ്കിലും കൈയീന്ന് നല്ല മേട്ടം കിട്ടിയാ ?
ഞാൻ മുഖം ചുളിച്ചു
"എനിക്കെന്താ വേഗം വന്നാല് എന്നെ ആരേലും മേടിയാൽ തിരിച്ചങ്ങോട്ടും ഞാൻ നല്ലോണം കൊടുക്കും "
" ഉം മതി മതി വേഗം ഉടുപ്പ് മാറ്റി തിന്നാൻ നോക്ക് ..അമ്പുവെവിടെ നിങ്ങളൊരുമിച്ചല്ലേ സ്കൂളീന്ന് ഇറങ്ങിയത് "
" ഓനാ ചെക്കന്മാരുടെ കൂടെ ആടിപ്പാടി വരുന്നുണ്ട് ഞാനോടിയിങ്ങു പോന്നു അധികാരീന്റെ പറമ്പില് ചാമ്പക്ക പെറുക്കാൻ പോയിട്ടുണ്ടാവും അനന്തു രാവിലെ കണ്ടു പോലും വല്യൊരു ചാമ്പക്ക അത് എറിഞ്ഞു വീഴ്ത്താൻ പോയിണ്ടാവും "
ഊഹം തെറ്റിയില്ല ചെക്കൻ അതിനു പോയിട്ട് തന്ന്യാ വൈകിയേ...ബാഗ് കസേരയിൽ വെച്ചിട്ടു ഓടി എന്റടുത്തു വന്നു
" ടീ പാവേച്ചീ ഒരു സാധനം കണ്ടു ഞങ്ങൾ "
" എന്ത് സാധനം ? "
കുതിർന്ന ബിസ്കറ്റ്‌ ചായയിൽ വീഴാതെ ശ്രദ്ധിച്ചു പൊക്കിയെടുത്തു വായിലേക്കിട്ടു കൊണ്ട് ഞാനവനെ നോക്കി
" ശരിക്ക് കണ്ടില്ല എന്തോ ജീവിയാ അതുറപ്പാ അധികാരീടെ കൂടെ കോലായിൽ നിൽക്കുന്നതു കണ്ടു ! "
" ഡാ കഴിഞ്ഞ പ്രാവശ്യം ഓരുടെ മോള് വന്നപ്പോ മൊഖം ചുളിഞ്ഞ നായ്കുട്ടീനെ കൊണ്ടോന്നില്ലേ അത് പോലെ എന്തെങ്കിലും ആണോ "
" ഇതതൊന്ന്വല്ല മനുഷ്യ കുട്ടി തന്ന്യാന്നാ തോന്നുന്നേ പക്ഷേ വേറെ രൂപം "
" അതെന്ത് രൂപം ? നീ വെറുതെ ബഡായി വിടല്ലേ "
" സത്യാ ശരിക്ക് കാണാൻ പറ്റിയില്ല അപ്പോഴേക്ക് അകത്തേക്ക് പോയ്‌കളഞ്ഞു സുനു ശരിക്ക് കണ്ടു "
" ന്നാ ഞാൻ ഓനോട്‌ ചോദിച്ചു നോക്കട്ടെ "
ഞാൻ വേഗം കൈ കഴുകി സുനൂന്റടുത്തേക്കോടി
അവൻ ചോറ് തിന്നുകയായിരുന്നു .
" ഡാ ന്താ അധികാരിന്റവിടെ ? "
" ഹോ എന്റെ പാവമണീ ഇവനു വന്നു കേറിയ മുതല് അവിടെ കണ്ട കുട്ടിയെ കുറിച്ചേ പറയാനേ നേരമുള്ളൂ "
അവന്റെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു .
" ന്താടാ ന്തോ ജീവിയെ പോലുണ്ട് ന്ന് അമ്പു പറഞ്ഞല്ലോ "
" പോടീ നിന്റെ അനിയന് പ്രാന്താ ഞാനെത്ര പറഞ്ഞിട്ടും അവനും അനന്തുവുമൊന്നും വിശ്വസിക്കുന്നില്ല . അത് മനുഷ്യകുട്ടി തന്നെയാ .."
"ആണോ ശരിക്ക് കണ്ടോ നീ "
അവനതു ശ്രദ്ധിക്കാതെ ചോറ് മതിയായി എന്ന ഭാവത്തിൽ മുഖം ചുളിച്ചു കൊണ്ട് ചോട്ടുവിനെ കുറിച്ചു അന്വേഷിക്കുകയാണ് ചെയ്തത്
" നിന്റെ കൂടെയാണോ ചോട്ടു വന്നത് ? ഓനെ ഞങ്ങളൊന്നും കണ്ടില്ലല്ലോ "
" ഉം ഞാനും ഓനും വേം ഇങ്ങു വന്നു ഞങ്ങള് ഓട്ട മത്സരം നടത്തി "
" ആരാ ജയിച്ചേ "
അവനെന്നെ നോക്കി ചിരിച്ചു. എനിക്ക് മനസ്സിലായിരുന്നു ആ ചിരിയുടെ അർത്ഥം !
" എന്റെ ബാഗില് ഇന്ന് കുറേ ബുക്കുണ്ടായിരുന്നു ഭയങ്കര കനമായിരുന്നു ബാഗ് "
" അല്ലെങ്കില് നീയങ്ങു ജയിച്ചേനെ ! ഒന്നു പോടീ "
" പിന്നെന്താ രാജൻ മാഷ് എന്നെയല്ലേ എപ്പോഴും ഓട്ടമത്സരത്തിന് നിർത്തിക്കുന്നേ "
" ആ മാഷ്ക്ക് തകരാറാ 
നീയെപ്പോഴേലും ജയിച്ചിട്ടുണ്ടാ "
ഹോ എന്തൊരു ധൈര്യമാ ഇവന് ! ഒരു പേടിയുമില്ലാതെ മാഷുമാരെയും ടീച്ചർമാരെയും എല്ലാരെ കുറിച്ചും ഓരോ കുറ്റം പറയും .
ഒരു ദിവസം പറയാ മുകുന്ദൻ മാഷ്ക്ക് വയറ്റിലുണ്ട് അതാ വയറിങ്ങനെ വീർത്തത് എന്ന്. ഞങ്ങള് മാഷോട് പറഞ്ഞു കൊടുത്തപ്പോൾ എന്തായിരുന്നു ഇവന്റെ അഭിനയം അങ്ങനെ പറഞ്ഞിട്ടേ ഇല്ലെന്നും പറഞ്ഞു അലറി കരഞ്ഞു. ഇവനാ എല്ലാരോടും പറഞ്ഞു പരത്തിയെ രാജൻ മാഷും സുധ ടീച്ചറും തമ്മിൽ ' എന്തോ ' ഉണ്ടെന്ന് . അവരുടെ പേര് സ്കൂളിന്റെ പിന്നാമ്പുറത്തെ മതിലിൽ എഴുതി വെച്ചത് ഇവൻ തന്നെയാണെന്ന് അന്ന് അനന്തു പറഞ്ഞത് ശരിയായിരിക്കും. അല്ലെങ്കിൽ ഇപ്പൊ തന്നെ നോക്കിയേ ഒരു കാര്യം ചോദിച്ചറിയാൻ വന്നാൽ അതല്ലേ പറയേണ്ടത് ഇവനിപ്പോ ഞാൻ തോറ്റ കഥ പറഞ്ഞു രസിക്കുകയാ നാണമില്ലാത്തോൻ .. മര്യാദക്ക് നടക്കാൻ പോലും അറിയില്ല എല്ലാ ദിവസവും സ്‌കൂളിൽ പോവുന്ന വഴിക്ക് രണ്ടു പ്രാവശ്യമെങ്കിലും വീഴും എന്നിട്ടു എന്നെ കളിയാക്കുന്നു ശകുനി !
" രണ്ടുരുള ചോറ് തന്നാല് തിന്നാമോ "
സുനു മെല്ലെ ചോദിച്ചു
ഞാൻ പ്ലേറ്റിലേക്ക് നോക്കി മുരിങ്ങയില കറിയാ അവനു ഇഷ്ടമല്ലാത്ത കറി ! അതൊന്നു തീർന്നു കിട്ടാനാ ചോദിക്കുന്നത് !
"എനിക്ക് വേണ്ട അല്ലേലും മീനും ഇറച്ചിയുമൊക്കെ ഉണ്ടെങ്കിൽ ചോദിക്കൂലല്ലോ ഇതിപ്പോ പച്ചക്കറിയായതോണ്ടല്ലേ...
നീയിതു പറയ് എന്താ കണ്ടത് ന്ന് "
" ചപ്രച്ചേ നിനക്ക് പറഞ്ഞു തരുന്ന പ്രശ്നമേയില്ല എണീച്ചു പോടീ "
ഓഹ് അവനു വേണ്ടാത്ത ചോറ് ഞാൻ തിന്നാത്തതു കൊണ്ടാ ഈ ചാട്ടം !
" നീ പോടാ എനിക്ക് കേൾക്കണ്ട അധികാരിന്റാടത്തെ കുട്ടീനെ കുറിച്ച് ...അല്ലേലും അതു കുട്ട്യല്ലല്ലോ ന്തോ ജീവിയല്ലേ "
ഞാൻ മുറ്റത്തേക്കോടി
" പോടീ പ്രാന്തീ നിന്റെ അനിയനും നിനക്കും പ്രാന്താ ഞാൻ കണ്ടീന് അത് ടീവീല് കാണിക്കുന്ന ബൊമ്മയെ പോലൊരു പെൺകുട്ടിയാ "
" ങേ പെൺകുട്ട്യോ ? "
ഞാനൊരു നിമിഷം മുറ്റത്ത് നിന്നു ! പിന്നേം കോലായിലേക്ക് കയറി
" സത്യമാണോ നീ പറയുന്നേ പെൺകുട്ടിയാണോ ? "
" ഇല്ല ഇനി പറയൂല നിനക്കിത്തിരി സൊല്ല കൂടുതലാ അത് കൊള്ളില്ലല്ലോ "
ഞാൻ ഒരു നിമിഷം ആലോചിച്ചു എന്ത് കൊടുത്താലാ ഇവനെ കൊണ്ടു പറയിക്കാനാവുക ?
" ഞാനേ കാളന്തട്ടയുടെ കായ് ഇന്ന് ചുടുന്നുണ്ട് നിനക്കും തരാം "
"വേണ്ട എനിക്കിഷ്ടല്ല നിന്റയൊരു കാളന്തട്ട "
" ഈന്തിന്റെ പായസം അമ്മ ണ്ടാക്കുമ്പോ നിന്നേം വിളിക്കാം ഞാൻ "
ഞാൻ പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി .
അവൻ അത് ശ്രദ്ധിക്കാതെ അകത്തേക്ക് പാളി നോക്കിയ ശേഷം പ്ലേറ്റിലിരുന്ന ചോറെടുത്തു മുറ്റത്തേക്ക് വീശിയെറിഞ്ഞു
" ഇത് ഞാൻ പറഞ്ഞു കൊടുക്കും! എന്തായാലും പറഞ്ഞു കൊടുക്കും മിനിയേച്ചിയോട് "
" ടീ കുരിപ്പേ നിനക്കെന്താ എന്റെ വീട്ടിലെ ചോറല്ലേ "
" ന്നാലും തിന്നാൻ തന്നാൽ മുറ്റത്തേക്കാ എറിയാ ? ഞാനിത് പറഞ്ഞു കൊടുക്കും ഇപ്പോ തന്നെ "
ഹാവൂ ഒരു പിടിവള്ളി കിട്ടി ! ഈ ഭീഷണിയിൽ അവൻ പറയും ഉറപ്പാ
"നീയും മുഴുവൻ തിന്നാറില്ലല്ലോ കോഴിക്കല്ലേ കൊടുക്കുന്നെ ഞാൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് ന്നിട്ട് ഞാൻ പറഞ്ഞാ ആരോടേലും "
" എനിക്കതൊന്നും അറിയണ്ട അല്ലേൽ വേഗം പറയ് അത് മനുഷ്യകുട്ടി തന്നെയാണോ "
" ഞാൻ ശരിക്ക് കണ്ടില്ല ന്നാലും ഒരു മിനിറ്റ് കണ്ടു വെള്വെളെ വെളുത്തു ബൊമ്മയെ പോലുണ്ട് മുടിയൊക്കെ സ്വർണ്ണ കളറാ നിലത്തൂടെ ഇഴയുന്ന ഒരു ഉടുപ്പാ ട്ടിരിക്കുന്നെ "
" നിലത്തൂടെ ഇഴയുന്ന ഉടുപ്പ് ഈ ലോകത്ത് ആരും ഇടൂല ചളിയാവൂലെ ..നീ പറയുന്നത് ഒക്കെ നുണയാ മുടിയെങ്ങന്യാ സ്വർണ്ണകളറ് ആവാ ഒന്നുകിൽ കറുക്കും അല്ലേൽ വെള്ക്കും അല്ലാതെ നീ പറയുന്ന പോലിണ്ടാവില്ല "
" വേണേൽ വിശ്വസിച്ചാൽ മതി സംശയണ്ടേൽ പോയി നോക്കിക്കോ "
ഞാൻ തല ചൊറിഞ്ഞു കൊണ്ട് തിരിഞ്ഞു നടന്നു ഇന്നെന്തായാലും അധികാരിന്റവിടെ പോവാൻ ആവൂല. കേട്ടെഴുത്ത് ഉണ്ട് നാളെ ...കുറെ എഴുതി പഠിക്കാനുണ്ട് രത്നമ്മ ടീച്ചറാ അടിക്കുന്നേന് ഒരു മയവുമുണ്ടാവില്ല .ന്നാലും ആരാവും അത് എന്ത് സാധനാവും ? മനുഷ്യ കുട്ടി തന്നയാണോ ?? അതും പെൺകുട്ടി ? നിലത്തിഴയുന്ന ഉടുപ്പ് ആർക്കേലും ഉണ്ടാവോ അത് സിനിമേല് മാത്രല്ലേ അത് കഴിഞ്ഞാല് ഓര് മടക്കി വെക്കൂലേ അടുത്ത സിനിമേല് ഇടാൻ വേണ്ടി . പിന്നെങ്ങനാ ? അതുമല്ല സ്വർണ്ണ കളർ മുടി ആർക്കെങ്കിലും ഉണ്ടാവോ അതൊക്കെ അമ്മ പറയുന്ന നുണ കഥകളിലെ രാജകുമാരിമാർക്കല്ലേ ഉണ്ടാവൂ ? അവരാണെങ്കിൽ അമ്മയുടെ മനസ്സിൽ അല്ലെ ഉള്ളൂ കഥ പറയുമ്പോൾ മാത്രം ഇറങ്ങി വരും കഥ കഴിഞ്ഞാൽ അമ്മയുടെ മനസ്സിലേക്ക് തന്നെ കയറി പോവേം ചെയ്യും .ഇതിവര് വേറെന്തോ കണ്ടതാ ഉറപ്പാ..അങ്ങനെ ചിന്തിച്ചപ്പോൾ മനസ്സിനൊരു സമാധാനം തോന്നി ! എന്നാലും എവിടെയോ ഒരസ്വസ്ഥത !
തുടരും....
 

Tuesday, March 29, 2016

അഞ്ചാമത്തെ ഡയറി.. അവസാനത്തെയും (ഒന്നാം ഭാഗം )


കോളേജ് വെക്കേഷൻ തുടങ്ങിയാൽ എന്നെ കോഴിക്കോട്ടെ അമ്മായിയുടെ വീട്ടിലേക്ക് വിടണമെന്ന് അവരാദ്യമേ അച്ഛനെ കൊണ്ട് സമ്മതിപ്പിച്ചിരുന്നു.അച്ഛന്റെ നേർപെങ്ങൾ അല്ല ഇളയച്ഛന്റെ മകളാണ് .ന്നാലും അച്ഛനവരോട് ഏറെ സ്നേഹവും ബഹുമാനവുമാണ്.
" എനിക്കിഷ്ടല്ല്യ അച്ഛാ അങ്ങോട്ട്‌ പോവാൻ ഞാൻ അമ്മമ്മേന്റെവിട്യാ പോവ്‌ന്നേ "
"അതല്ലെടീ ഏടത്തി ഒറ്റക്ക്യാത്രേ രവിയേട്ടൻ കോയമ്പത്തൂർക്ക് പോയിരിക്ക്യാ "
" അപ്പൊ ഞാനും അമ്മായീം മാത്രം ല്ലേ ഞാനില്ലേയില്ലാ ബോറടിച്ചു ചാവും "
" ഏതായാലും വിളിച്ചതല്ലേ ഒരാഴ്ച നിക്ക് പിന്നെന്തേലും പറഞ്ഞ് നിന്നെ ഞാനിങ്ങു കൂട്ടികൊള്ളാം "
" ഉം അങ്ങന്യാണേല് മാത്രം ഞാൻ സമ്മതിക്കാം "
സരോജമ്മായിക്കും രവിമാമനും മൂന്നു ആൺകുട്ടികളായിരുന്നു . ഇളയ മോൻ ഒരാക്സിഡന്റിൽ പെട്ട് മരണമടഞ്ഞു . ജിതൻ ചേട്ടന്റെ മരണത്തിനു ശേഷമാണ് ഇരുവീട്ടുകാരും അങ്ങോട്ടുമിങ്ങോട്ടും പോക്കുവരവുണ്ടായത്..അമ്മായിയുടെ ബാക്കി രണ്ടു മക്കളും വിദേശത്താണ് .
ഞാൻ കണ്ടിട്ടേയില്ല ജിതേട്ടനെ . പറഞ്ഞു കേട്ടറിവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ .പലരിൽ നിന്നും പല കഥകൾ കേട്ട് കേട്ട് ഒടുക്കം വ്യക്തമായ ഒരു കഥ മനസ്സിലാക്കാനാവാതെ പോയി ...അച്ഛൻ പറയാറുണ്ട്‌ അവനെ ഒരിക്കൽ പരിചയപ്പെട്ടവർ മറക്കില്ല വല്ലാത്തൊരു മൂർച്ചയാണ് അവന്റെ വാക്കുകൾക്ക്..സംസാരം കേൾക്കുമ്പോൾ നമുക്ക് ദേഷ്യം വരും എടുത്തുചാട്ടം കൂടുതലാ ഓരോന്നു ചെയ്യുന്നതിന് അവന്റെ ന്യായീകരണം കേട്ടാൽ ആർക്കും ഒരിക്കലും അംഗീകരിക്കനാവില്ല. എന്നാലും എല്ലാവർക്കുമവനെ വലിയ ഇഷ്ടമായിരുന്നു സംസാരം കേട്ടിരുന്നു പോവും എന്നൊക്കെ ..
ഒരു ഫോട്ടോ എങ്കിലും കാണാൻ ഒരുപാടാഗ്രഹിച്ചിരുന്നു .പക്ഷെ നിറം മങ്ങിയ ഒരു കുടുംബ ഫോട്ടോയിൽ കണ്ണ് മിഴിച്ചു നിൽക്കുന്ന ഒരു കുഞ്ഞു ട്രൗസർകാരനെ കണ്ട്‌ ജിതൻ എന്നു മന്ത്രിക്കാനേ ആയുള്ളൂ . മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ജിതേട്ടൻ എന്ന് പറയുമായിരുന്നെങ്കിലും അദ്ദേഹത്തെ കുറിച്ച് ആലോചിക്കുമ്പോൾ ജിതൻ എന്നേ മനസ്സിൽ വരാറുള്ളൂ..ഒരിക്കൽ പോലും കണ്ടിട്ടില്ലെങ്കിലും ഇനിയൊരിക്കലും കാണില്ലെന്ന് അറിയാമായിരുന്നെങ്കിലും എന്ത് കൊണ്ടോ ജിതനെ കുറിച്ച് ഞാനിടക്കിടെ ഓർക്കാറുണ്ടായിരുന്നു. ഭ്രമിപ്പിക്കുന്ന എന്തോ ഒന്നാ ഓർമ്മകളിൽ നിറയാറുണ്ടായിരുന്നു.മുറചെക്കൻ എന്ന സ്ഥാനം നിഗൂഡമായി നൽകി നേർത്തൊരു ആഹ്ലാദത്തോടെ പലപ്പോഴും ജിതനുമായി ഞാൻ സംവദിച്ചു.. ഒറ്റക്കിരിക്കുന്ന വേളകളിൽ മനസ്സ് പലപ്പോഴും തീവ്രമായും ആഗ്രഹിച്ചിരുന്നു ഒരിക്കലെങ്കിലും ഒന്ന് കാണാൻ ആയിരുന്നെങ്കിലെന്ന്..
ഞാൻ എട്ടിൽ പഠിക്കുമ്പോഴായിരുന്നു ജിതന്റെ മരണം . വിവരമറിഞ്ഞ പാടെ അമ്മ പറഞ്ഞു കരഞ്ഞത് ഓർമ്മയുണ്ട്
" ന്തൊരു ജന്മമാ ..വല്ലാത്തൊരു ജീവിതായിരുന്നു അവന്റെത് ..എല്ലാരെയും ഉപേക്ഷിച്ച് ആ പെണ്ണിനേം കൊണ്ട് നാട് വിട്ടു ന്നിട്ടോ ,എന്നും വഴക്കും വക്കാണോം ഒടുക്കം അവളെ മദ്രാസില് വിട്ടു തനിയെ ഇങ്ങു പോന്നു. ന്നാലോ അവളെ ആരും ഒന്നും പറയാൻ സമ്മതിക്കൂല താനും എപ്പോഴും അവളെ ഓർത്ത് നടക്കും ന്നാ പിന്നെ ന്തിനാണാവോ പിണങ്ങീരുന്നെ.."
ഒഴുകിയിറങ്ങുന്ന കണ്ണീര് തുടച്ചും ഏങ്ങലടിച്ചും കരഞ്ഞ് ധൃതിയിൽ സാരിയുടെ ഞൊറി ശരിയാക്കി കൊണ്ട് അമ്മ പതം പറഞ്ഞു..
" ചെറ്യ വയസ്സല്ലേ ഓൾക്കും ന്ത് ചെയ്യും ആവോ ഒളിച്ചോട്മ്പോ ആ പെണ്ണിന് 17 ആയേ ഉണ്ടായിരുന്നുള്ളൂ ഈ ചെക്കനാണേൽ ഇരുപതും .എങ്ങനെയൊക്കെ ജീവിച്ചോ ആവോ മദ്രാസിൽ .. അന്നേ അഹമ്മതി ആയിരുന്നു ന്നിട്ടിപ്പോ ന്തായി .ഒടുക്കം ഇങ്ങന്യായില്ലേ .."
അച്ഛനത് കേട്ട് ദേഷ്യപ്പെട്ടു
" ഒന്ന് പോടീ തോന്ന്യാസം പറയാതെ ഒളിച്ചോടി പോയതോണ്ടാണോ ആക്സിഡന്റിൽ മരിച്ചേ "
" അതല്ലാ ഞാൻ പറഞ്ഞെ ആ പെണ്ണിന്റെ വീട്ടുകാരൊക്കെ അകന്നല്ലേ കഴിയുന്നെ ഇനിയാ പെണ്ണിനാരുണ്ട് ഇങ്ങനെയുള്ള സമയത്തല്ലേ വീട്ടുകാരും ബന്ധുക്കാരുമൊക്കെ വേണ്ടത് "
" ആ ചെക്കൻ മരിച്ചു കിടക്കുകയാ ..അവിടെ ചെന്നിട്ടു നീയിമ്മാതിരി വർത്താനം പറഞ്ഞേക്കരുത് ആദ്യേ പറയാം ഞാൻ "
" എനിക്കെന്താ അത്രക്കും ബോധല്ല്യെ ഇതിപ്പോ ഞാൻ നിങ്ങളോട് പറഞ്ഞതല്ലേ "
" നീയൊന്നു മിണ്ടാതിരി എനിക്കറിയാത്തതൊന്നുമല്ലല്ലൊ ഈ സമയത്തല്ല ഇതൊക്കെ പറയേണ്ടത് വേഗം റെഡി ആവാൻ നോക്ക് ഉച്ചയാവുമ്പോഴേക്ക് ബോഡി എടുക്കും "
എല്ലാം കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ അമ്മക്ക് പറയാനുണ്ടായിരുന്നത് അത്രേം ബിന്ദ്യ ചേച്ചിയെ കുറിച്ചായിരുന്നു
" ഹോ ചെറ്യൊരു പെണ്ണ് അതിനീ ഗതി വന്നല്ലോ ന്തോ ഭാഗ്യത്തിന് അവള്ടെ അച്ഛനും ഏട്ടന്മാരും വന്നിട്ടുണ്ട് അവര് കൊണ്ടോവും അവളെ "
കുറച്ച് നാൾ കഴിഞ്ഞറിഞ്ഞു ബിന്ദ്യചേച്ചി അവരുടെ വീട്ടിലേക്ക് പോയെന്ന്.പിന്നീട് അവരുടെ വിവരമൊന്നും ആരും പറഞ്ഞു കേട്ടില്ല . ജിതനും ബിന്ദ്യചേച്ചിയുമൊക്കെ നെടുവീർപ്പിന്റെയും കണ്ണീരിന്റെയും അകമ്പടിയാൽ ഓർമ്മിക്കുന്ന വാചകങ്ങളിൽ വീണ്ടും വീണ്ടും ജീവിച്ചും മരിച്ചും കൊണ്ടിരുന്നു.
****
ഞാനും അച്ഛനും ചെല്ലുമ്പോൾ അമ്മായി ഞങ്ങളേം കാത്തിരിക്കയായിരുന്നു
" ത്ര നേരായി ഞാൻ കോലായിലിരിക്കുന്നു ന്താടാ വൈക്യേ ? "
" ന്റെ ഏട്ത്ത്യെ ദൂരം എത്ര്യാ ചില്ലറയാണോ എപ്പോ പുറപ്പെട്ടതാ "
"നിനക്കിന്നു പോണോ രണ്ടീസം കഴിഞ്ഞിട്ട് പോയാ പോരെ "
" ഏയ്‌ അത് പറ്റില്ല ചോറ് തിന്ന ഉടനെ ഞാനിറങ്ങും ന്നാലെ രാത്രിയാവുമ്പോഴേക്ക് അങ്ങെത്തൂ "
അച്ഛൻ പോയി കഴിഞ്ഞപ്പോൾ ഞാനും അമ്മായീം തനിച്ചായി .കുറച്ചു നേരം ന്തൊക്ക്യോ ചോദിച്ചു അമ്മായി അടുത്തിരുന്നു. പിന്നെ സ്വെറ്റർ 
തുന്നാൻ തുടങ്ങി.
" ഇതാര്ക്കാ അമ്മായീ ഉണ്ടാക്കുന്നെ ? "
" ആര്ക്ക്വല്ല ഞാനിങ്ങനെ വെറുതെയിരിക്കുമ്പോൾ തുന്നുന്നതാ ആരേലും വന്നാലങ്ങു കൊടുക്കും അതേയ് അവിടെ റൂമില് ബുക്സ് ഉണ്ട് വേണേൽ എടുത്തു വായിച്ചോ "
ചെന്ന് നോക്കുമ്പോ നാലഞ്ചു മഹിളാരത്നവും വനിതയും ! വേറൊന്നും ചെയ്യാനില്ലാത്തതോണ്ട് അത് വായിച്ചു കിടന്നു ..പിറ്റേ ദിവസവും ഇത് തന്നെ പണി ..ഞാനെഴുന്നേറ്റു വരുമ്പോഴെക്ക് അമ്മായി ഒരുവിധം എല്ലാ പണിയും തീർത്തിട്ടുണ്ടാവും
" അല്ലമ്മായീ നിങ്ങളെപ്പോഴാ എണീക്കുന്നെ ? "
എനിക്കത്ഭുതം തോന്നി
" പുലർച്ചെ എണീറ്റ്‌ എല്ലാം ചെയ്തു പണ്ടേ ശീലായി പോയെടീ..."
ഉച്ചക്ക് ഞാൻ കോലായിലെ തൂണും ചാരിയിരിക്ക്യായിരുന്നു .അതിനിടെ ആ പുസ്തകങ്ങളൊക്കെ വായിച്ചു തീർന്നിരുന്നു .സമയം നീങ്ങുന്നേയുണ്ടായിരുന്നില്ല
" അമ്മായീ ഇന്യെന്തെലും ണ്ടോ വായിക്കാൻ ? "
" ഇനിപ്പോ ..നീയൊരു കാര്യം ചെയ്യ്‌ ജിതന്റെ റൂമിൽ നോക്ക് അവിടെ കുറേ പുസ്തകങ്ങൾ ഉണ്ട് "
ഇടനാഴിയുടെ അറ്റത്തായാണ് ജിതന്റെ മുറി ...മെല്ലെ മുറിക്കകത്ത് കയറി . മരിച്ചിട്ട് ആറു വർഷം കഴിഞ്ഞെങ്കിലും ജിതന്റെ മുറിയായി തന്നെ അവരതു സൂക്ഷിച്ചിട്ടുണ്ട് . മരത്തിന്റെ ഷെൽഫ് നിറയെ കുറെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്നു . ഞാനോരോന്നെടുത്തു മറിച്ചു നോക്കി ഇടക്ക് ഷെൽഫ് മുന്നോട്ടു വീഴാൻ ആഞ്ഞപ്പോൾ ഞാനത് താങ്ങി പിടിച്ചു . പെട്ടെന്ന് ചുമരിനും ഷെൽഫിനും ഇടയിൽ നിന്നായി ഒരു ബുക്ക്‌ ഊർന്നു വീണു . എടുത്തു നോക്കിയപ്പോൾ ഒരു ഡയറി ആണ് ..കൌതുകത്തോടെ ഞാനതെടുത്തു അതിന്മേൽ പറ്റിയ പൊടി പാവാട തുമ്പു കൊണ്ട് തുടച്ചു .അവിടെ ഒരു മേശയും തൊട്ടടുത്ത്‌ ഒരു കസേരയും കിടപ്പുണ്ടായിരുന്നു .ഞാനതിൽ ഇരുന്നു കൊണ്ട് സാവധാനം ഡയറി തുറന്നു ..
'അഞ്ചാമത്തെ ഡയറി '
ഭംഗിയില്ലാത്ത അക്ഷരങ്ങളാൽ കോറിയിട്ടിരിക്കുന്നു ! ഒരു നേർത്ത നടുക്കം എന്റെയുള്ളിൽ പിടഞ്ഞമർന്നു .ജിതന്റെ എഴുത്ത് !
ഞാനാ എഴുത്തിലൂടെ പതുക്കെ വിരലോടിച്ചു ..ജിതന്റെ വിരലുകൾ പതിഞ്ഞ ഇടം .. പറഞ്ഞറിയിക്കനാവാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ ..ആദ്യ പേജ് മറിച്ചു..
പേജിന്റെ അറ്റത്തു അടയാളപ്പെടുത്തിയ തീയതി കണ്ടപ്പോൾ ഒടുവിലായി എഴുതിയ ഡയറി ആണെന്ന് മനസ്സിലായി .എങ്കിലും അവസാന പേജിലെ തീയതി നോക്കി ഒന്ന് കൂടെ ഉറപ്പ് വരുത്തി.
അവിടെ കണ്ട ഒരു പേനയെടുത്ത് ജിതൻ എഴുതിയതിന്റെ കൂടെ ഒരു വാക്ക് കൂടെ എഴുതി ചേർത്തു..
അഞ്ചാമത്തെ ഡയറി
..അവസാനത്തെയും !
( തുടരും ...)